Sabarimala Development Authority to be overseen by Chief Minister, Chairman, Devaswom Department Minister, Vice Chairman
ശബരിമലമേൽനോട്ടത്തിന്  ശബരിമല വികസന അതോറിറ്റി  മുഖ്യമന്ത്രി ചെയർമാൻ ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയർമാൻ
 
ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി  മുഖ്യമന്ത്രി ചെയർമാനും  ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായി ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളായും ശബരിമല വികസന അതോറിറ്റി എന്ന പേരിൽ ഒരു പുതിയ സംവിധാനം രൂപീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ പരിശോധിച്ച് വരികയാണന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു.
  കെ. യു. ജനീഷ് കുമാർ എം.എൽ.എ. നൽകിയ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിനുള്ള മറുപടിപറയുകയായിരുന്നു       മന്ത്രി. ശബരിമല വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ശബരിമല മാസ്റ്റർപ്ലാൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടൽ സംബന്ധിച്ചായിരുന്നു ശ്രദ്ധ ക്ഷണിക്കൽ നോട്ടീസ് നൽകിയിരുന്നത്.

      ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരമുള്ള റോപ് വേ പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ, നടത്തിപ്പ് എന്നിവ M/s EIGHTEENTH STEP DAMODAR CABLE CARS PRIVATE LIMITED   എന്ന കമ്പനിയ്ക്ക് റവന്യൂ ഷെയർ അടിസ്ഥാനത്തിൽ  നിർമ്മാണ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ പമ്പയിൽ നിന്നും സന്നിധാനത്തേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം പൂർണമായും റോപ് വേ ഉപയോഗപ്പെടുത്തിയാകും നടത്തുക. റോപ് വേ പദ്ധതിക്കായി പമ്പയ്ക്കും സന്നിധാനത്തിനും ഇടയിലുള്ള 4.5336 ഹെക്ടർ വനഭൂമി ഡൈവേർട്ട് ചെയ്യേണ്ടിവരുമെന്നതിനാൽ പ്രസ്തുത വനഭൂമിയ്ക്ക് പകരമായി  കൊല്ലം ജില്ലയിൽ കുളത്തുപ്പുഴയിൽ റവന്യൂ, വനം വകുപ്പുകൾക്ക്  സ്വീകാര്യമായ ഭൂമി കണ്ടെത്തുകയും പ്രസ്തുത ഭൂമി പരിഹാര വനവത്കരണത്തിനായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. വനം, വന്യജീവി ക്ലിയറൻസ് എന്നിവയ്ക്കായി സംയുക്ത പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.   

ശബരിമല തീർത്ഥാടനത്തിനെത്തിച്ചേരുന്ന തീർത്ഥാടകർക്ക് സംതൃപ്തമായ തീർത്ഥാടന അനുഭവം നൽകുന്നതിനാവശ്യമായ സ്ഥായിയായ അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശബരിമല മാസ്റ്റർ പ്ലാനിന് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കൽ എന്നിവയുടെ സമഗ്ര വികസനമാണ് 2050 വരെയുള്ള വികസന പദ്ധതികൾ മുൻകൂട്ടി കണ്ടുകൊണ്ട് തയ്യാറാക്കിയ ശബരിമല മാസ്റ്റർപ്ലാനിൽ ലക്ഷ്യമിടുന്നത്. 

  ശബരിമല മാസ്റ്റർ പ്ലാൻ പ്രവർത്തികൾ ആരംഭിച്ച 2011-2012 മുതൽ നാളിതുവരെ 148.5 കോടിയോളം രൂപ സർക്കാർ വിവിധ വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിൻറെ ലേ ഔട്ട് പ്ലാനിന് 2020-ൽ തന്നെ സർക്കാർ അംഗീകാരം നൽകിയിരുന്നു. ശബരിമല മാസ്റ്റർപ്ലാൻ ഹൈപ്പവർ കമ്മിറ്റിയുടെ പ്രവർത്തനത്തിലെ കാലതാമസം കാരണം ഫണ്ട് യഥാസമയം ചെലവഴിക്കാൻ സാധിക്കാത്ത സാഹചര്യം മുൻപ് ഉണ്ടായിരുന്നു. എന്നാൽ ഈ സർക്കാരിൻറെ നിരന്തരമായ ഇടപെടൽ മൂലം ശബരിമല മാസ്റ്റർപ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ട പ്രവർത്തികൾ എല്ലാം തന്നെ  വേഗത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൻറെ ഭാഗമായി സന്നിധാനത്തിൻറെയും പമ്പ & ട്രെക്ക് റൂട്ടിൻറെയും ലേ ഔട്ട് പ്ലാനുകൾക്ക് സർക്കാർ അംഗീകാരം നൽകി.
ശബരിമല സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേ ഔട്ട് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്   അതൊടൊപ്പം സുരക്ഷയും സൗന്ദര്യാത്മക മെച്ചപ്പെടുത്തലുകളും ലേ ഔട്ട് പ്ലാൻ ഉറപ്പാക്കുന്നുണ്ട്. കേരളത്തിൻറെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ മാർഗ്ഗനിർദ്ദേശങ്ങളും സവിശേഷതകളും ലേ ഔട്ട് പ്ലാൻ മുന്നോട്ട് വയ്ക്കുന്നുണ്ട്. 

   സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേ ഔട്ട് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. മകരവിളക്കിൻറെ കാഴ്ചകൾ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്മെൻറിനെ പിന്തുണയ്ക്കുന്നതിനുമായി, രണ്ട് ഓപ്പൺ പ്ലാസകൾ ലേ ഔട്ട് പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളും കാൽനടയാത്രക്കാരും തമ്മിലുള്ള സംഘർഷം ഒഴിവാക്കുവാൻ പെരിഫറൽ റിംഗ് റോഡ് നിർദ്ദേശിക്കുകയും സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രത്തോട് ചേർന്നുള്ള ഭാഗം വാഹന നിരോധന മേഖലയായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തെക്ക് നിന്നും വടക്ക് നിന്നുമായി രണ്ട് പ്രധാന എൻട്രി പോയിൻറുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് കൂടാതെ തീർത്ഥാടകരുടെ അകത്തേക്കും പുറത്തേക്കും കടക്കുന്ന റൂട്ടുകളിലെ ആശയക്കുഴപ്പം,  സംഘർഷം എന്നിവ കുറയ്ക്കുന്നതിനായി വിവിധ എക്സിറ്റ് റൂട്ടുകളും ഉൾക്കൊള്ളുന്നു. 
   
     ശബരിമല സന്നിധാനത്തിൻറെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. ശബരിമല തീർത്ഥാടനത്തിനുള്ള ഒരു ട്രാൻസിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്ത് നിന്ന് തിരിച്ച് ഇറങ്ങുന്നതിനും ഒരു പ്രത്യേക സർക്കുലേഷൻ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയുണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പമ്പ മേഖലയെ ലേ ഔട്ട് പ്ലാനിൽ ഒമ്പത് സോണുകളായി തിരിക്കുകയും കേരളത്തിൻറെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായ നിർമ്മാണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തിട്ടുണ്ട്. പമ്പ മണൽപുറം, ഹിൽടോപ്പ്, ത്രിവേണി പാലം എന്നിവിടങ്ങളിൽ നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിൻറെ പൂർണ്ണമായ കാഴ്ചകൾ ലഭിക്കത്തക്കവിധത്തിൽ കെട്ടിടങ്ങളുടെ ഉയരം പരിമിതപ്പെടുത്തുന്നതിനും ലേ ഔട്ട് പ്ലാനിൽ നിർദ്ദേശമുണ്ട്.

കാനനപാതയിലൂടെയുള്ള തീർത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയാണ് ട്രെക്ക് റൂട്ടിൻറെ ലേ ഔട്ട് പ്ലാനിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത് അതോടൊപ്പം ഒരു എമർജൻസി വാഹന പാതയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.  പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതിനായി ട്രെക്ക് റൂട്ടിന് ഇരുവശത്തും ബഫർ സോൺ സ്ഥാപിച്ചിട്ടുണ്ട്. ചെറുതോ താത്കാലികമോ ആയ നിർമ്മിതികൾക്ക് പരിമിതമായ അനുമതി ബഫർ സോണിൽ അനുവദിക്കും കൂടാതെ തീർത്ഥാടകർക്കുള്ള  അവശ്യ സേവനങ്ങൾ നൽകുന്നതിനായി ബഫർ സോണിനുള്ളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ലേ ഔട്ട് പ്ലാൻ പ്രകാരം പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉൾപ്പെടെ ആകെ 207.48 കോടി രൂപയും ട്രെക്ക് റൂട്ടിൻറെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉൾപ്പെടെ ആകെ 47.97 കോടി രൂപയും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകൾ പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 1033.62 കോടി രൂപയാണ്.  ശബരിമല മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തി 2025-2030 കാലയളവിൽ 31496 ലക്ഷം രൂപയുടെ പദ്ധതികളാണ് ശബരിമല തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.
 
ശബരിമല മാസ്റ്റർപ്ലാനിൽ 2025-2030 കാലയളവിൽ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ

1. പമ്പ ഗണപതിക്ഷേത്രം മുതൽ പമ്പ ഹിൽടോപ്പ് വരെ പമ്പാ നദിക്ക് കുറുകെ നിർമ്മിക്കുന്ന സുരക്ഷാപാലം. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കൽ തുക 3190 ലക്ഷം രൂപ)
2. നിലയ്ക്കൽ ഇടത്താവളത്തിലെ കോർ ഏരിയയുടെ വികസനം. (2840 ലക്ഷം രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്)
3. കുന്നാറിൽ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ. (994 ലക്ഷം രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്)
4. നിലയ്ക്കൽ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിർമ്മാണം. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കൽ തുക 14500 ലക്ഷം രൂപ)
5. ശബരിമല സന്നിധാനത്തെ തീർത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിർമ്മാണ-വിതരണ സമുച്ചയം എന്നിവയുടെ നിർമ്മാണം. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കൽ തുക 9600 ലക്ഷം രൂപ)
6. ശബരിമല സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന പ്രവൃത്തി. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കൽ തുക 372 ലക്ഷം രൂപ))
കൂടാതെ ശബരിമല സന്നിധാനത്തെ തീർത്ഥാടക നിർഗമന പാലം, നിലയ്ക്കൽ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു