nava Kerala Dues Relief *Until December 31*

നവകേരളീയം കുടിശിക നിവാരണം *ഡിസംബർ 31 വരെ *

സഹകരണ ബാങ്കുകളിലെ വായ്പാ കുടിശിക ഒഴിവാക്കുന്നതിനായി നവംബർ ഒന്നാം തീയതി ആരംഭിച്ച ‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ 2023’ രണ്ടാംഘട്ട കാമ്പെയിൻ ഡിസംബർ 31 വരെ തുടരും . നിശ്ചയിച്ചതനുസരിച്ച് പദ്ധതി ഇന്നലെ അവസാനിക്കണ്ടതായിരുന്നു . എന്നാൽ പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശിക ആയവർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി നീട്ടണമെന്ന സഹകാരികളുടെയും ബാങ്കുകളുടെയും ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിന് ഈ മാസം കുടി സാധിക്കും.

സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക അടച്ചുതീർക്കാനാകും. മാരകരോഗം ബാധിച്ചവർ, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളർന്ന് കിടപ്പായവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീർപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സർവ്വേ പ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനുള്ള വ്യവസ്ഥകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, ഓവർഡ്രാഫ്റ്റ് വായ്പ, ക്യഷ് ക്രെഡിറ്റ് വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകൾക്കും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്. ഓഡിറ്റിൽ 100% കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. ഈ പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ നിരവധിയായ സാധാരണക്കാർക്ക് ആശ്വാസവും ബാങ്കുകളിലെ കുടിശിക കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ചപ്പോൾ ധാരളം ആളുകൾക്ക് ഇതിന്റെ ഗുണം ലഭിച്ചിരുന്നു. ജനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത് ഏർപ്പെടുത്തുന്നത്. ആളുകൾ പരമാവധി സഹകാരികൾ ഈ അവസരം ഉപയോഗിക്കണം.