Cooperative Department's procurement as a relief to tomato farmers

വിലയിടിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകരിൽ നിന്ന് തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചു.

15 രൂപ നിരക്കിൽ കർഷകരിൽ നിന്നും തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതിയാണ് സഹകരണവകുപ്പ് നടപ്പിലാക്കുന്നത്. പാലക്കാട്, ചിറ്റൂർ പ്രദേശത്തെ തക്കാളി കർഷകർക്ക് ഒരു കിലോക്ക് 1 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ ഇടത്തട്ടുകാരിൽ നിന്ന് വില ലഭിക്കുന്നത്. ആ ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനാണ് അടിയന്തരമായ ഇടപെടൽ നടത്തിയത്.

പാലക്കാട് തൃശൂർ എറണാകുളം ജില്ലകള ഏകോപിപ്പിച്ചുകൊണ്ട് അടിയന്തിരമായി 100 ടൺ തക്കാളി 15 രൂപ നിരക്കിൽ സംഭരിക്കുന്നതിനുള്ള നടപടിസഹകരണവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. 24 മണിക്കൂറിനകം തന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ആവശ്യമെന്നു കണ്ടാൽ തക്കാളി കർഷകർക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരും. ചൂഷണം അനുഭവിക്കുന്ന കർഷകർക്ക് കൈത്താങ്ങായി മാറി, അവരെ ചേർത്തു പിടിക്കാൻ എന്നും സഹകരണമേഖല കൂടെ ഉണ്ടാകുമെന്നതിന്റെ ഒരു സന്ദേശമാണ് ഇതിലൂടെ സഹകരണവകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.

സഹകരണ വാരാഘോഷത്തിൽ സഹകരണ വകുപ്പ് പ്രഖ്യാപിച്ച 3 വർഷക്കാലത്തേക്കുള്ള പ്രത്യേക കർമ്മ പദ്ധതിയിൽ ഏറ്റവും മുൻഗണന നൽകിയത് കാർഷികമേഖലയിലെ ഇടപെടലുകൾ തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തക്കാളി കൃഷിക്കാർക്ക് വേണ്ടി ഈ നടപടി.