നെല്ല് സംഭരണത്തിലെ ചൂഷണങ്ങൾ ഒഴിവാക്കാനും മികച്ച അരി വിപണിയിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണ സംഘം (കാപ്കോസ്) ആധുനിക മില്ല് സ്ഥാപിക്കുന്നതിന് ഊരാളുങ്കൽ സൊസൈറ്റുമായി കരാറിൽ ഒപ്പുവെച്ചു..കിടങ്ങൂർ പഞ്ചായത്തിൽ കാപ്കോസ് വാങ്ങിയ 10 ഏക്കർ ഭൂമിയിലാണ് നെല്ല് സംഭരണത്തിനായി ഗോഡൗണും, ആധുനികമില്ലും മൂല്ല്യവർദ്ധിത ഉത്പന്നനിർമ്മാണത്തിന് അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുക. ഇന്ന് ചേംബറിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച കരാറിൽ കാംപ്‌കോസ് പ്രസിഡന്റ് കെ എം രാധാകൃഷ്ണനും, ഊരാളുങ്കൽ സെക്രട്ടറി ഷാജുവും ഒപ്പുവെച്ചു. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 35 കോടി ചിലവിലുള്ള ആധുനിക റൈസ് മില്ലാണ് സ്ഥാപിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ മില്ലുകൾ സംബന്ധിച്ച് വിദഗ്ധ സംഘം പഠനം നടത്തിയ ശേഷമാണ് കോട്ടയത്ത് സ്ഥാപിക്കുന്ന മില്ലിന്റെ തീരുമാനം ആയത്. കുട്ടനാട് , അപ്പർ കുട്ടനാട് മേഖലയിലെ ഒരു വർഷത്തെ നെല്ല് ഉത്പാദനം 1,65000 മെട്രിക്ക് ടെണ്ണാണ്. കാപ്കോസ് സ്ഥാപിക്കുന്ന മില്ലിൽ 50000 മെട്രിക്ക് ടെൺ സംസ്‌കരിക്കാൻ ശേഷിയുള്ളതാണ്.
എൽ.ഡി.എഫ് സർക്കാറിന്റെ ആദ്യ നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ് കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാർഷിക സർവിസ് സഹകരണ ബാങ്കുകൾ അംഗ സംഘങ്ങളായി രജിസ്റ്റർ ചെയ്ത് സംഘം പ്രവർത്തനം ആരംഭിച്ചത്. പാലക്കാട് ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിൽനിന്ന് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് വിപണനം നടത്തുന്നതിന് സംഘത്തിന് അനുമതിയുണ്ട്. പണം സ്വരൂപിച്ച് സ്ഥലം സ്വന്തമായി വാങ്ങി മില്ല് സ്ഥാപിക്കുന്നതിലേക്ക് കടന്നിരിക്കുകയാണ് സംഘം.