kerala bank meeting

വായ്പയ്ക്ക് വരുന്നവരോടും സൗഹാര്‍ദ്ദപരമായി ഇടപെടണം: സഹകരണ മന്ത്രി

 പ്രസിഡന്‍റ് മുതല്‍ ബ്രാഞ്ച് മാനേജര്‍മാര്‍ വരെ 847 പേര്‍ പങ്കെടുത്തു.

തിരുവനന്തപുരം: വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദ്ദപരമായി പരിഗണിക്കണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. കേരള ബാങ്ക് അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിഷ്ക്രിയ ആസ്തി കുറച്ചു കൊണ്ടു വരുന്നതിന് ഓഗസ്റ്റ് മാസം തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയതോടെ ഒരു മാസം കൊണ്ട് 848 കോടി രൂപയുടെ നിഷ്ക്രിയ ആസ്തി കുറയ്ക്കാന്‍ ബാങ്കിന് കഴിഞ്ഞതായി യോഗം വിലയിരുത്തി. വരും മാസങ്ങളിലും നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ സജീവമായി നടപ്പിലാക്കാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.ഒരു മാസത്തിനിടയില്‍ ഇത്രയധികം നിഷ്ക്രിയ ആസ്തി കുറയ്ക്കാനായി പ്രവര്‍ത്തിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് ലാഭം കുറഞ്ഞ കാലയളവിനുള്ളില്‍ ബാങ്കിനെ പ്രവര്‍ത്തന ലാഭത്തിലേയ്ക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.

ചെറുകിട കച്ചവടക്കാരെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനായി 5 ലക്ഷം രൂപവരെ വായ്പയെടുത്തിട്ടുള്ളതും അഞ്ച് ലക്ഷത്തില്‍ താഴെ കുടിശികയുള്ളതുമായ വായ്പകളില്‍ മുതലില്‍ ഇളവു നല്‍കാനുള്ള അപേക്ഷ സര്‍ക്കാരിനു നല്‍കാന്‍ യോഗം തീരുമാനിച്ചു. ബോധപൂര്‍വ്വമല്ലാതെ തിരിച്ചടവ് മുടങ്ങിയര്‍, മരണപ്പെട്ടവര്‍, മാരക രോഗം ബാധിച്ചവര്‍, അപകടം മൂലം കിടപ്പിലായവര്‍, കിടപ്പാടത്തിനായി മാത്രം അഞ്ച് സെന്‍റ് ഭൂമിയും അതില്‍ വീടല്ലാതെ മറ്റ് ആസ്തികളൊന്നുമില്ലാത്തവര്‍, മറ്റു തരത്തിലുള്ള വരുമാനം ഇല്ലാത്തവര്‍ തുടങ്ങിയവര്‍ക്കായിരിക്കും വായ്പാ മുതലില്‍ ഇളവ് ലഭിക്കുക.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാര്‍ക്കും ബസ് ഉടമകള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ചു ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ നല്‍കുന്നതിനായി തയ്യാറാക്കിയ കെബി സുവിധ പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പദ്ധതി ആരംഭിക്കുന്നതിനും തീരുമാനമായി. കേരള ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതുതലമുറ ബാങ്കുകള്‍ക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടിയുള്ള പരിപാടികളും യോഗം ചര്‍ച്ച ചെയ്തു. പ്രൊഫഷണലിസം കൂടുതല്‍ മികവോടെ നടപ്പിലാക്കാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായി.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥരും ബാങ്ക് ഭരണ സമിതിയും വകുപ്പ് മന്ത്രിയുമടങ്ങുന്നവരുടെ അവലോകന യോഗം പതിവായി ചേരുന്നത്. ബാങ്കിന്‍റെ പ്രവര്‍ത്തനം കൃത്യമായി ഭരണ സമിതി വിലയിരുത്തുകയും എല്ലാ മാസങ്ങളിലും മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ അവലോകന യോഗം ചേരുന്നതിനും നേരത്തെ സ്വീകരിച്ച തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു യോഗം ചേര്‍ന്നത്.

ഓണ്‍ ലൈനില്‍ നടന്ന അവലോകന യോഗത്തില്‍ കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍, വൈസ് പ്രസിഡന്‍റ് എം. കെ. കണ്ണന്‍, സിഇഒ പി.എസ്. രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, ജനറല്‍ മാനെജര്‍മാര്‍, ഡെപ്യൂട്ടി ജനറല്‍ മാനെജര്‍മാര്‍, എല്ലാ ജില്ലകളിലെയും ബ്രാഞ്ച് മാനെജര്‍മാര്‍ എന്നിവരടക്കം 847 പേര്‍ ഓണ്‍ ലൈന്‍ അവലോകനത്തില്‍ പങ്കെടുത്തു.