Temple software will be prepared

ദേവസ്വം ബോർഡ് സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക്

ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് അടുത്തവർഷം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും. നിലവിൽ ഇന്റർനെറ്റ് കവറേജ് വേണ്ടത്ര ലഭ്യമല്ലാത്തതാണ് ശബരിമലയിലെ പ്രശ്നം. ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കാൻ ബോർഡ് നിലയ്ക്കൽ മുതൽ പമ്പ വരെ ഡക്ട് ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കും. ഡക്ട് യാഥാർഥ്യമായാൽ ശബരിമലയിൽ ഇന്റർനെറ്റ്‌
ബ്രോഡ്ബാന്റ് പൂർണ്ണ തോതിൽ ലഭ്യമാക്കാമെന്ന് ബി എസ് എൻ എൽ ഉൾപ്പെടെ ഇൻറർനെറ്റ് സേവനദാതാക്കളായ കമ്പനികൾ അറിയിച്ചിട്ടുണ്ട്.

നിലവിൽ മണ്ഡലമകര വിളക്ക് മഹോത്സവ സമയത്താണ് ശബരിമലയിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത്. ബ്രോഡ്ബാൻഡ് വന്നാൽ 365 ദിവസവും ഇൻറർനെറ്റ് ലഭ്യമാകും. സമ്പൂർണ ഡിജിറ്റലൈസേഷൻ ബോർഡ് പ്രവർത്തനം സമ്പൂർണമായി ഡിജിറ്റിലൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ അടുത്ത വർഷം തുടങ്ങും. ഇതിനായി കേരള പോലീസിന്റെ സൈബർ ഉപദേശകനായ ഡോ. വിനോദ് ഭട്ടതിരിയെ ചീഫ് അഡ്വൈസർ ആയി
നിയമിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ റവന്യൂ, ചെലവ് വിഭാഗമാണ് ഡിജിറ്റിലൈസ് ചെയ്യുക. തുടർന്ന് ഇ-ഗവേണൻസ് നടപ്പാക്കും. പ്രൈസ് സോഫ്റ്റ്‌വെയർ, ഇ-ടെൻഡർ, ഇ-ബില്ലിംഗ് മുതലായവയും നടപ്പാക്കും. ഇതോടെ ബോർഡ് ഭരണത്തിൽ വേഗത വർദ്ധിക്കുകയും കൂടുതൽ സുതാര്യത കൈവരികയും വരുമാന ചോർച്ച ഇല്ലാതാവുകയും ചെയ്യും. ഇത്‌ ബോർഡിനെ വരുമാന വർധനയിലേക്ക് നയിക്കും. ഡിജിറ്റലൈസേഷന്റെ ഭാഗമായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി (എൻഐസി) സഹകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കും.

“ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിൽ ടെമ്പിൾ സോഫ്റ്റ്‌വെയർ നിലവിൽവരും. ഇതിനുള്ള ധാരണാപത്രം എൻഐസിയുമായി ഡിസംബർ 20ന് ഒപ്പിടും, അടുത്തവർഷം മുതൽ ശബരിമല തീർത്ഥാടനത്തിലൂം ഇത് പ്രതിഫലിക്കും. തമിഴ്നാട്ടിലെ 45,000 ത്തോളം ക്ഷേത്രങ്ങളുടെ ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കിയത് എൻഐസി ആണ്.